Friday, October 23, 2015



Image result for rss attacks in india

കല്ബുര്‍ഗിയില്‍ കര്‍ണാടകയിലെ ഹിന്ദുത്വ വര്‍ഗീയ വേതാളങ്ങളുടെ ചുടല നൃത്തം അവസാനിക്കുന്നില്ല.കര്‍ണാടകയിലെ ദാവന്‍ഗരെ സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ഥിയായ പട്ടികജാതി വിഭാഗത്തില്‍ പെട്ട ഹുച്ചാംഗി പ്രസാദ് എന്ന ഇരുപത്തിമൂന്നുകാരനെ തേടി വന്ന ക്രിമിനലുകള്‍ അവന്റെ മുഖത്ത് മുഴുവന്‍ കുങ്കുമം വാരിത്തേച്ചിട്ട്‌ ഭീഷണിപ്പെടുത്തിയത് ഇനി എഴുതിയാല്‍ വിരലുകള്‍ അറുത്തു കളഞ്ഞ് എഴുത്ത് തന്നെ ഇല്ലാതാക്കുമെന്നാണ്.താനും  ഉള്‍പ്പെടുന്ന പട്ടികജാതിക്കാര്‍ ഇന്ത്യയിലെ ജാതി സംവിധാനത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു വര്ഷം മുന്‍പ് എഴുതിയ ഒരു പുസ്തകത്തിന്റെ പേരിലാണ് പ്രസാദിനെ ആക്രമിച്ചത്.ജാതി സംവിധാനത്തെക്കുറിച്ച് എഴുതിയത് ഹിന്ദു വിരോധമാണ് എന്നാണു അക്രമികള്‍ ആക്രോശിച്ചത്.

അപ്പോള്‍ ആരാണ് ഹിന്ദു? ഹിന്ദുവില്‍ ദളിതരുടെ സ്ഥാനമെവിടെയാണ്? ദളിതരെ അധ:സ്ഥിതരായിത്തന്നെ നിലനിര്‍ത്തുന്ന ചാതുര്‍വര്‍ണ്യമാണോ ഹിന്ദുത്വത്തിന്റെ സാമൂഹ്യ സംവിധാനം? അപ്പോള്‍ എന്താണീ നായാടി മുതല്‍ നമ്പൂരി വരെ  ഹിന്ദു ഐക്യമെന്ന ഗീര്‍വാണത്തിന്റെ അര്‍ഥം? വൃത്തികെട്ടതും പഴഞ്ചനും മനുഷ്യത്വ രഹിതവുമായ മാമൂലുകളുടെയും ധാരണകളുടെയും ഇരുട്ടിനെ എത്രനാള്‍ വികസനം,സാങ്കേതിക വിദ്യ എന്നൊക്കെയുള്ള പുതിയ കാലത്തിന്റെ വര്‍ത്തമാനത്തില്‍  ഒളിപ്പിച്ചു വെയ്ക്കാനാകും! 

Thursday, October 22, 2015

മന്ത്രി വി കെ സിംഗ് അപമാനം

ഹരിയാനയില്‍ ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന ക്രൂരതയ്ക്ക് പിന്നാലെ കേന്ദ്ര സഹമന്ത്രി വി കെ സിംഗ് നടത്തിയ പ്രസ്താവന  മനുഷ്യത്വ രഹിതവും നിരുത്തരവാദപരവും ആണ്.ആരെങ്കിലും ഒരു പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരെങ്ങനെ ഉത്തരവാദികളാകും എന്ന അപമാനകരമായ പ്രതികരണം നടത്തിയ വി കെ സിംഗിന് മന്ത്രിയായി തുടരാന്‍ അവകാശമില്ല. നാലുപരടങ്ങുന്ന ഒരു കുടുംബത്തെത്തന്നെ ചുട്ടുകളയാനാണ് മേല്ജാതിക്കാര്‍ ശ്രമിച്ചത്.എന്നാല്‍ രാജ്യത്തെയാകെ ഞെട്ടിച്ച ഈ സംഭവത്തില്‍ ഒരു മന്ത്രി സ്വീകരിച്ച ക്രൂരവും നിസ്സംഗവുമായ നിലപാട് ബിജെപിയുടെ കപടമുഖം തുറന്നു കാട്ടുന്നതാണ്.ബിജെപിക്ക് എന്നും ദളിതര്‍ പടിക്ക് പുറത്താണ്.നായാടി മുതല്‍ നമ്പൂരി വരെയുള്ള ഹിന്ദു ഐക്യത്തെക്കുറിച്ച് സംഘപരിവാര്‍ നടത്തുന്ന ഗീര്‍വാണം ശുദ്ധ അസംബന്ധവും ചതിയുമാണെന്ന് അനുഭവത്തിലൂടെ കൂടുതല്‍ കൂടുതല്‍ ദളിതര്‍ക്ക് ബോധ്യം വരുന്നതിന്റെ സൂചന കൂടിയാണ് ഫരീദാബാദിലെ കൂട്ടക്കൊലയ്ക്ക് സഹതാപമറിയിച്ചു വന്ന ബിജെപി നേതാക്കളോടുള്ള രോഷപ്രകടനം.

2006ല്‍ മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയില്‍ ഒരു ദളിത്‌കുടുംബത്തിലെ അഞ്ചു പേരെ തല്ലിക്കൊന്ന മേല്‍ജാതിക്കാരുടെ പേരില്‍ 1989 ലെ പട്ടിക ജാതി/പട്ടിക വര്‍ഗ തിനെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകള്‍ അല്ല അന്ന് ചുമത്തിയത്.അതിനു പറഞ്ഞ കാരണം അത് കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യം കൊണ്ട് നടന്ന കൊലപാതകം എന്നാണ്.എന്നാല്‍ അന്ന് തന്നെ ഈ നീതി നിഷേധത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഫരീദാബാദ് സംഭവത്തിലും വി കെ സിംഗിന്‍റെ പ്രതികരണം ഇത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലമുണ്ടായ സംഭവം എന്നാണ്.ഈ ക്രൂരമായ കൊലപാതകങ്ങളും സ്വാഭാവികമായ കുടുംബ ഏറ്റുമുട്ടലുകള്‍ എന്ന നിലയില്‍ ലളിതവത്കരിക്കാനുള്ള ശ്രമം ദളിത്‌ ജനതയോടുള്ള ബിജെപിയുടെ യഥാര്‍ത്ഥ സമീപനം വ്യക്തമാക്കുന്നുണ്ട്.
ദാദ്രി സംഭവത്തില്‍ യുപിയിലെ സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദി എന്നാണ് ബിജെപിയുടെ പ്രചരണം. എന്നാല്‍ നാല് മാസം മുന്‍പ് രാജസ്ഥാനില്‍ ജയ്പൂരിനടുത്തുള്ള ദാംഗവാസ് ഗ്രാമത്തില്‍ ജന്മിമാരായ ജാട്ട് വംശജര്‍ മൂന്നു ദളിത്‌ കര്‍ഷകത്തൊഴിലാളികളെ ട്രാക്ടര്‍ കയറ്റി കൊല്ലുകയും നൂറുകണക്കിന് പേരെ പരിക്കേല്പിക്കുകയും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും  ചെയ്തു. എന്നാല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയുടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.ഇപ്പോള്‍ ഫരീദാബാദിലെ സംഭവത്തിലും ബിജെ പിയുടെ സംസ്ഥാന സര്‍ക്കാരിനെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷിക്കാന്‍ വി കെ സിംഗ്  ഉപയോഗിക്കുന്ന പ്രയോഗം പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചയാണ് ഈ കൊലപാതകം എന്നാണ്. ഇത് പറയാന്‍ എന്തിനു ഒരു കേന്ദ്ര മന്ത്രി! ഈ മനുഷ്യന്‍ ഒരു കാലത്ത് ഇന്ത്യയുടെ കരസേനാ മേധാവി ആയിരുന്നത്രെ!!