Saturday, September 9, 2017

മലയാളിയുടെ പ്രിയങ്കരി സുരഭി കേരളത്തിനു നേടിത്തന്ന യശസ് ചെറുതല്ല. കടുത്ത മത്സരം നേരിട്ടു തന്നെ പ്രശസ്ത നടിയെന്ന അംഗീകാരം നേടി രാജ്യത്തിന്‍റെ നെറുകയില്‍ മലയാളത്തിന്‍റെ കൊടിക്കൂറ പാറിച്ച സുരഭി 
ക്ക് നേരെ  സംഘപരിവാര്‍ കൂലികള്‍ നടത്തുന്ന തെറിയഭിഷേകം അപമാനകരമാണ്. ഇവര്‍ക്ക് ആരോടാണ് കൂറ്? സ്വന്തം നാടിന്‍റെ ജനാധിപത്യ സംസ്കാരത്തെ ഒറ്റിക്കൊടുക്കുന്ന വിനാശകാരികളായ ഇവരാണ് രാജ്യദ്രോഹികള്‍.. 

സുരഭി, സന്തോഷത്തോടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ..
ഞങ്ങളെല്ലാം കൂടെയുണ്ട്..ആഘോഷിക്കാം നമുക്ക്..ഭക്ഷണത്തിന്‍റെ ജനാധിപത്യം 

Friday, October 23, 2015



Image result for rss attacks in india

കല്ബുര്‍ഗിയില്‍ കര്‍ണാടകയിലെ ഹിന്ദുത്വ വര്‍ഗീയ വേതാളങ്ങളുടെ ചുടല നൃത്തം അവസാനിക്കുന്നില്ല.കര്‍ണാടകയിലെ ദാവന്‍ഗരെ സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ഥിയായ പട്ടികജാതി വിഭാഗത്തില്‍ പെട്ട ഹുച്ചാംഗി പ്രസാദ് എന്ന ഇരുപത്തിമൂന്നുകാരനെ തേടി വന്ന ക്രിമിനലുകള്‍ അവന്റെ മുഖത്ത് മുഴുവന്‍ കുങ്കുമം വാരിത്തേച്ചിട്ട്‌ ഭീഷണിപ്പെടുത്തിയത് ഇനി എഴുതിയാല്‍ വിരലുകള്‍ അറുത്തു കളഞ്ഞ് എഴുത്ത് തന്നെ ഇല്ലാതാക്കുമെന്നാണ്.താനും  ഉള്‍പ്പെടുന്ന പട്ടികജാതിക്കാര്‍ ഇന്ത്യയിലെ ജാതി സംവിധാനത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു വര്ഷം മുന്‍പ് എഴുതിയ ഒരു പുസ്തകത്തിന്റെ പേരിലാണ് പ്രസാദിനെ ആക്രമിച്ചത്.ജാതി സംവിധാനത്തെക്കുറിച്ച് എഴുതിയത് ഹിന്ദു വിരോധമാണ് എന്നാണു അക്രമികള്‍ ആക്രോശിച്ചത്.

അപ്പോള്‍ ആരാണ് ഹിന്ദു? ഹിന്ദുവില്‍ ദളിതരുടെ സ്ഥാനമെവിടെയാണ്? ദളിതരെ അധ:സ്ഥിതരായിത്തന്നെ നിലനിര്‍ത്തുന്ന ചാതുര്‍വര്‍ണ്യമാണോ ഹിന്ദുത്വത്തിന്റെ സാമൂഹ്യ സംവിധാനം? അപ്പോള്‍ എന്താണീ നായാടി മുതല്‍ നമ്പൂരി വരെ  ഹിന്ദു ഐക്യമെന്ന ഗീര്‍വാണത്തിന്റെ അര്‍ഥം? വൃത്തികെട്ടതും പഴഞ്ചനും മനുഷ്യത്വ രഹിതവുമായ മാമൂലുകളുടെയും ധാരണകളുടെയും ഇരുട്ടിനെ എത്രനാള്‍ വികസനം,സാങ്കേതിക വിദ്യ എന്നൊക്കെയുള്ള പുതിയ കാലത്തിന്റെ വര്‍ത്തമാനത്തില്‍  ഒളിപ്പിച്ചു വെയ്ക്കാനാകും! 

Thursday, October 22, 2015

മന്ത്രി വി കെ സിംഗ് അപമാനം

ഹരിയാനയില്‍ ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന ക്രൂരതയ്ക്ക് പിന്നാലെ കേന്ദ്ര സഹമന്ത്രി വി കെ സിംഗ് നടത്തിയ പ്രസ്താവന  മനുഷ്യത്വ രഹിതവും നിരുത്തരവാദപരവും ആണ്.ആരെങ്കിലും ഒരു പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരെങ്ങനെ ഉത്തരവാദികളാകും എന്ന അപമാനകരമായ പ്രതികരണം നടത്തിയ വി കെ സിംഗിന് മന്ത്രിയായി തുടരാന്‍ അവകാശമില്ല. നാലുപരടങ്ങുന്ന ഒരു കുടുംബത്തെത്തന്നെ ചുട്ടുകളയാനാണ് മേല്ജാതിക്കാര്‍ ശ്രമിച്ചത്.എന്നാല്‍ രാജ്യത്തെയാകെ ഞെട്ടിച്ച ഈ സംഭവത്തില്‍ ഒരു മന്ത്രി സ്വീകരിച്ച ക്രൂരവും നിസ്സംഗവുമായ നിലപാട് ബിജെപിയുടെ കപടമുഖം തുറന്നു കാട്ടുന്നതാണ്.ബിജെപിക്ക് എന്നും ദളിതര്‍ പടിക്ക് പുറത്താണ്.നായാടി മുതല്‍ നമ്പൂരി വരെയുള്ള ഹിന്ദു ഐക്യത്തെക്കുറിച്ച് സംഘപരിവാര്‍ നടത്തുന്ന ഗീര്‍വാണം ശുദ്ധ അസംബന്ധവും ചതിയുമാണെന്ന് അനുഭവത്തിലൂടെ കൂടുതല്‍ കൂടുതല്‍ ദളിതര്‍ക്ക് ബോധ്യം വരുന്നതിന്റെ സൂചന കൂടിയാണ് ഫരീദാബാദിലെ കൂട്ടക്കൊലയ്ക്ക് സഹതാപമറിയിച്ചു വന്ന ബിജെപി നേതാക്കളോടുള്ള രോഷപ്രകടനം.

2006ല്‍ മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയില്‍ ഒരു ദളിത്‌കുടുംബത്തിലെ അഞ്ചു പേരെ തല്ലിക്കൊന്ന മേല്‍ജാതിക്കാരുടെ പേരില്‍ 1989 ലെ പട്ടിക ജാതി/പട്ടിക വര്‍ഗ തിനെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകള്‍ അല്ല അന്ന് ചുമത്തിയത്.അതിനു പറഞ്ഞ കാരണം അത് കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യം കൊണ്ട് നടന്ന കൊലപാതകം എന്നാണ്.എന്നാല്‍ അന്ന് തന്നെ ഈ നീതി നിഷേധത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഫരീദാബാദ് സംഭവത്തിലും വി കെ സിംഗിന്‍റെ പ്രതികരണം ഇത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലമുണ്ടായ സംഭവം എന്നാണ്.ഈ ക്രൂരമായ കൊലപാതകങ്ങളും സ്വാഭാവികമായ കുടുംബ ഏറ്റുമുട്ടലുകള്‍ എന്ന നിലയില്‍ ലളിതവത്കരിക്കാനുള്ള ശ്രമം ദളിത്‌ ജനതയോടുള്ള ബിജെപിയുടെ യഥാര്‍ത്ഥ സമീപനം വ്യക്തമാക്കുന്നുണ്ട്.
ദാദ്രി സംഭവത്തില്‍ യുപിയിലെ സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദി എന്നാണ് ബിജെപിയുടെ പ്രചരണം. എന്നാല്‍ നാല് മാസം മുന്‍പ് രാജസ്ഥാനില്‍ ജയ്പൂരിനടുത്തുള്ള ദാംഗവാസ് ഗ്രാമത്തില്‍ ജന്മിമാരായ ജാട്ട് വംശജര്‍ മൂന്നു ദളിത്‌ കര്‍ഷകത്തൊഴിലാളികളെ ട്രാക്ടര്‍ കയറ്റി കൊല്ലുകയും നൂറുകണക്കിന് പേരെ പരിക്കേല്പിക്കുകയും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും  ചെയ്തു. എന്നാല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയുടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.ഇപ്പോള്‍ ഫരീദാബാദിലെ സംഭവത്തിലും ബിജെ പിയുടെ സംസ്ഥാന സര്‍ക്കാരിനെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷിക്കാന്‍ വി കെ സിംഗ്  ഉപയോഗിക്കുന്ന പ്രയോഗം പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചയാണ് ഈ കൊലപാതകം എന്നാണ്. ഇത് പറയാന്‍ എന്തിനു ഒരു കേന്ദ്ര മന്ത്രി! ഈ മനുഷ്യന്‍ ഒരു കാലത്ത് ഇന്ത്യയുടെ കരസേനാ മേധാവി ആയിരുന്നത്രെ!!






Monday, December 31, 2012


ഇത് ഒടുക്കമല്ല..നിശ്ചയമായും തുടക്കമാണ്.
ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍,സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തക എന്ന നിലയില്‍,ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ എല്ലാറ്റിലുമുപരി ഒരു ഇന്ത്യന്‍  പൌരയെന്ന നിലയില്‍ എനിക്ക് കടുത്ത അപമാനവും അസ്വസ്ഥതയും തോന്നുന്നു.ഇന്ത്യന്‍ സ്ത്രീ എന്ന നിലയില്‍ ഞാനുള്‍പ്പടെയുള്ള കോടിക്കണക്കിനു സ്ത്രീകള്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് വല്ലാത്ത ആശങ്കയും ദു:ഖവും തോന്നുന്നു.മാധ്യമങ്ങള്‍ ധീരയായ പോരാളിയെന്നു വിളിച്ച നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയുടെ വേര്‍പാട് ഈ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കെന്ന പോലെ എനിക്കും തീവ്രമായ വേദനയാണ് നല്‍കിയത്.ധീരമായ ചെറുത്തു നില്‍പ്പിനോടുവിലാണ് ജ്യോതി ജീവന്‍ വെടിഞ്ഞത്.അവള്‍ നിര്‍ത്തിയ ഇടത്തില്‍ നിന്ന് ആ പോരാട്ടം രാജ്യം മുഴുവന്‍ വാപിപ്പിക്കേണ്ട ഉത്തരവാദിത്തമാന് നമുക്കുള്ളത്.
രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗത്തിന്റെ പേരില്‍ ജനരോഷം ഇരമ്പുന്ന അതെ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് മേലുള്ള അതിക്രമാവാര്തകളുടെ ഘോഷയാത്രയാണ് നാം കണ്ടത്.ജ്യോതിയുടെ അതിക്രൂരമായ അനുഭവം റിപ്പോര്‍ട്ട് ചെയ്യാത് കൊണ്ടിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് ഡല്‍ഹിയില്‍ നേരിടേണ്ടി വന്നത് ഒരു കൂട്ടം ചെറുപ്പക്കാരുടെ അപമാനശ്രമാങ്ങലാണ്.കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാതെ,പരാതി പറയാന്‍ ചെന്ന തന്നെയും അമ്മയെയും അപമാനിച്ച പോലീസിന്റെ നടപടിയില്‍ മനംനൊന്ത് ഒരു പതിനേഴുകാരി പഞ്ചാബില്‍ ആത്മഹത്യ ചെയ്തതും ഈ ദിവസങ്ങളില്‍ തന്നെയാണ്.ബലാത്സംഗം ചെയ്തതിനു ശേഷം ഒരു ദളിത്‌ പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ തീ വെച്ച് കൊന്നതും ഈ ദിവസങ്ങളില്‍ തന്നെയാണ്. രാജ്യത്തെ മാധ്യമങ്ങളില്‍ കൂടി ഒന്ന് വെറുതെ കണ്ണോടിച്ചാല്‍ ദിനംപ്രതി സ്ത്രീകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ വ്യാപ്തി ബോധ്യമാകും.ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രത്യേകിച്ച് മെട്രോ പോളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ലെന്ന് അടിവരയിടുന്ന പല പഠനങ്ങളും ഇതിനകം തന്നെ പുറത്തു വന്നുകഴിഞ്ഞു.ജി 20 രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും അപകടം പിടിച്ച രാജ്യമായി 370 വനിതാ പഠന ഗവേഷകര്‍ വിലയിരുത്തിയത് ഇന്ത്യയാണ്.രണ്ടാം സ്ഥാനത്ത് സൌദിഅറേബ്യ ആണെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.ശരാശരി ഒരു ദിവസം രണ്ടെന്ന  നിലയില്‍ പോയ വര്ഷം ഡല്‍ഹിയില്‍ ബലാത്സംഗ കുറ്റകൃത്യങ്ങള്‍ നടന്നുവെന്നു കണക്കുകള്‍ പറയുന്നു.

   രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോദിവസവും വര്‍ധിച്ചു വരികയാണ്.ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും സ്ത്രീ സുരക്ഷിതയല്ല. സമൂഹത്തില്‍ സ്ത്രീകളെക്കുറിച്ചുള്ള മനോഭാവത്തില്‍ മാറ്റങ്ങള്‍ വരാത്തിടത്തോളം,തുല്യ അവകാശമുള്ള പൌരരായി സ്ത്രീകളെ അംഗീകരിക്കാത്തിടത്തോളം കാലം സ്ത്രീകള്‍ക്ക്  ഈ രാജ്യത്തു സുരക്ഷിതത്വം ഉണ്ടാവുകയുമില്ല.ജൈവ ചോദനകള്‍ ഒരാളെയും സ്ത്രീകളെ കടന്നാക്രമിക്കാനും പീഡിപ്പിക്കാനും അപമാനിക്കാനും പ്രേരിപ്പിക്കില്ല.സ്ത്രീ നീതിബോധത്തിന്‍റെ അഭാവവും നീതി നിര്‍വഹണത്തിലെ അലംഭാവവും നിയമങ്ങള്‍ സംബന്ധിച്ചും നിയമ വാഴ്ച സംബന്ധിച്ചും ഉള്ള അങ്ങേയറ്റത്തെ പുച്ഛവും അവഗണനയും പ്രാകൃതവും പിന്തിരിപ്പനുമായ മനോഭാവങ്ങളുമാണ് സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്ക് പിന്നിലുള്ളത്.പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടിയുള്ളതാണെന്നും സ്ത്രീകള്‍ക്ക് പൊതു ജീവിതം നയിക്കാന്‍ പുരുഷന്മാര്‍ക്കുള്ളത് പോലെ തന്നെ അവകാശമുണ്ടെന്നും സംബന്ധിച്ച ധാരണയുടെ സമ്പൂര്‍ണ അഭാവവും ഈ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് പിന്നിലുണ്ട്.
  സ്ത്രീസംരക്ഷണ നിയമങ്ങള്‍ പലതും നിലവിലുണ്ട് ഇപ്പോള്‍ തന്നെ.എന്നാല്‍ ഒരു കുറ്റകൃത്യം രേഖപ്പെടുത്തുന്നത് മുതല്‍ കോടതി വരെയുള്ള വിവിധ ഘട്ടങ്ങളില്‍ നിയമത്തിന്റെ  പഴുതുകള്‍ ഉപയോഗിച്ചും അധികാര കേന്ദ്രങ്ങളെയും പോലീസിനെയും ഉപയോഗിച്ചും പരാതിക്കാരെ ഭയപ്പെടുതിയും ദുര്‍ബലരാക്കിയുമെല്ലാം നീതി ന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കി ആക്രമികള്‍ രക്ഷപെടുന്നതാണ് പലപ്പോഴും കാണുന്നത്. നീതിക്കായി വര്‍ഷങ്ങളോളം വേദനയും അപമാനവും സാമൂഹ്യ ഒറ്റപ്പെടലും അനുഭവിച്ചു കാത്തിരിക്കേണ്ടി വരുന്നതും നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യം പോലും സ്ത്രീകള്‍ക്ക് നിഷേധിക്കുന്ന സാഹചര്യമൊരുക്കുന്നു.
 ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഏറ്റവും ഊന്നല്‍ നല്കിക്കാനുന്നത് നിയമങ്ങളുടെ കര്‍ശനമായ നിരവഹണത്തിനാണ് എന്നത് നല്ലത് തന്നെ. രാജ്യത്ത് ബലാത്സംഗക്കുറ്റങ്ങളില്‍  നാലിലൊന്ന് പേര്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നത് ആശങ്കയുണ്ടാക്കുന്നു.സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാവുന്നതല്ല എന്നത് വാസ്തവം തന്നെയാണ്.കാരണം സാംസ്കാരികവും സാമ്പത്തികവും സാമൂഹ്യവുമായ നിരവധി കാരങ്ങള്‍ ഇത് പിന്നിലുണ്ട്.സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള പുരുഷാധിപത്യ മനോഭാവം,ജാതി വിവേചനം,സാമ്പത്തിക അസമത്വങ്ങള്‍,വര്‍ധിക്കുന്ന മദ്യപാനം,വന്‍ നഗരങ്ങളിലേക്കുള്ള വര്‍ധിച്ച കുടിയേറ്റം ഇവയൊക്കെ അതിക്രമങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്.ഒപ്പം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മാധ്യമങ്ങളുടെയും ഇന്റെര്‍നെറ്റിന്റെയും,കമ്പോള സമ്പദ്‌ വ്യവസ്ഥയുടെ സൃഷ്ടിയായ പുതിയ ജീവിത ശൈലിയുടെയും സ്വാധീനം ഇങ്ങനെ ഒട്ടേറെ കാരണങ്ങള്‍ വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലുണ്ട്.
 
   ലൈംഗികതയെയും സ്ത്രീപദവിയെയും സംബധിച്ച പിന്തിരിപ്പന്‍ ആശയങ്ങള്‍ വെച്ച്പുലര്‍ത്തുന്നഇന്നത്തെ 'ആധുനിക സ്വതന്ത്ര 'ഇന്ത്യയുടെ അവസ്ഥ സങ്കീര്‍ണമാണ്.സ്ത്രീകളെ തങ്ങളേക്കാള്‍ അധമരായി മാത്രം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെ ഭൂരിപക്ഷം പുരുഷന്മാരും.അടിമത്തം സ്വാംശീകരിക്കാനുള്ള പരിശീലനമാന് സ്ത്രീകള്‍ക്കും പരമ്പരാഗതമായി നല്‍കി വരുന്നത്.അവരവരെത്തന്നെ അധമരായി കാണാന്‍ സ്ത്രീകളെ പഠിപ്പിക്കുന്ന ഈ  പുരുഷാധിപത്യ ബോധമാണ് സ്ത്രീകളെ പുരുഷന്റെ അടിമകളാക്കാന്‍ ഉപയോഗിക്കുന്ന ആയുധം.അതിക്രമങ്ങള്‍ സംബന്ധിച്ച് പരാതി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന സാമൂഹ്യ സംവിധാനങ്ങള്‍ രാജ്യത്തുണ്ടെന്നു ഞാന്‍ കരുതുന്നില്ല.ദുര്‍ബലവും പഴുതുകള്‍ ഏറെയുള്ളതുമായ  നിയമങ്ങളാണ് നമുക്കുള്ളതെന്നത് മാത്രമല്ല,വീടിനകത്തും തൊഴിലിടങ്ങളിലും വാഹനങ്ങളിലും പൊതു നിരത്തുകളിലും എല്ലാം തങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് ഉച്ചത്തില്‍ പറയാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനാവശ്യമായ പിന്തുണ കുടുംബങ്ങളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കിട്ടുന്നുമില്ല.
   ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് നടന്ന ഒരു പഠനത്തിലെ സൂചന ലോകത് സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ എന്നതാണ്.ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടന്ന ശൈത്യകാല പാര്‍ലമെന്റ്സമ്മേളനത്തില്‍ രാജ്യസഭയില്‍ ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചിരുന്നു.ഇതിനു കേന്ദ്ര വനിതാ ശിശു മന്ത്രിയായ കൃഷ്ണ തിരത് നല്‍കിയത് തികച്ചും ഒഴുക്കന്‍ മട്ടില്‍ രാജ്യത്തു കാര്യങ്ങളെല്ലാം ഭദ്രമാണ് എന്നാ മറുപടിയാണ്.രാജ്യസഭയില്‍ ഞാനുള്‍പ്പടെടെയുള്ള നിരവധി എംപിമാര്‍ കഴിഞ്ഞ പല സെഷനുകളിലും സ്ത്രീകളുടെ സുരക്ഷിതത്വവും സ്ത്രീപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ചോദിച്ച ചോദ്യങ്ങള്‍ക്ക് നിരന്തരം കിട്ടിക്കൊണ്ടിരിക്കുന്ന യാന്ത്രികമായ മറുപടികള്‍ രാജ്യത്തെ  യാഥാര്‍ത്യങ്ങളെ കാണാന്‍ കൂട്ടാക്കാതെയുള്ള സര്‍ക്കാരിന്റെ നിരുത്തരവാദിത്വ സമീപനത്തെയാണ് കാണിക്കുന്നത്. എന്റെ ചോദ്യത്തിന് വനിതാ മന്ത്രി മറുപടി തന്ന ആ ദിവസങ്ങളില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീ പീഡന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം വരുന്നുണ്ടായിരുന്നു എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയുടെ ഗൌരവം കൂട്ടുന്നു.
 ഒരുപാട് പ്രതീക്ഷകളുമായി ജീവിതം ആരംഭിച്ച ജ്യോതിയെന്ന പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തിന് ശേഷം ഒരാഴ്ചയ്ക്ക് ശേഷം മാത്രമാണ് പ്രധാനമന്ത്രിയടക്കമുള്ള സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഞെട്ടല്‍ അറിയിക്കാന്‍ സമയം കണ്ടെത്തിയത് എന്നതില്‍ ജനങ്ങള്‍ രോഷം കൊണ്ട്.പക്ഷെ സ്ത്രീ പ്രശ്നങ്ങള്‍ എന്നും ഭരണത്തിന്‍റെ അവസാന പരിഗണനയാണ് എന്നതാണ് സത്യം. മൂന്നു പെണ്മക്കളുടെ പിതാവായ പ്രധാനമന്ത്രിക്ക് അതിക്രമങ്ങളില്‍ തകരുന്ന ജീവിതങ്ങള്‍ക്ക് നീതിയും പിന്തുണയും ലഭ്യമാക്കണമെന്ന് ബോധ്യപ്പെടാന്‍ പതിനായിരങ്ങളുടെ പ്രതിഷേധവും രോഷ പ്രകടങ്ങളും വേണ്ടി വന്നോ!
സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ രാജ്യത്തും ജനങ്ങള്‍ക്കിടയിലും അപകടകരമാം വിധം തകര്‍ന്നു കൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങളുടെ പ്രതിഫലനം മാത്രമല്ല,സ്ത്രീകളുടെ കാര്യത്തില്‍ ഭരണസംവിധാനത്തില്‍  നിന്നുണ്ടാകുന്ന കടുത്ത അവഗണനയുടെ കൂടി പ്രതിഫലനമാണ് .

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്ത് ചെയ്യാനാകും?

-   കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളും രാഷ്ട്രീയപ്പാര്‍ട്ടികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പടെ തങ്ങളുടെ സ്ത്രീപക്ഷ നയം പ്രഖ്യാപിക്കണം

-   സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ നടത്തുന്ന ചെരുതുനില്‍പ്പുകളും പോരാട്ടങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ നല്‍കണം .

-   ചെറുപ്പം മുതല്‍ സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ നീതി അവബോധവും വളര്‍ത്തിയെടുക്കുന്നതിനവശ്യമായ രീതിയില് വിദ്യാഭ്യാസസംവിധാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം.

-   സര്‍ക്കാരുകളും പ്രാദേശിക ഭരണസംവിധാനങ്ങളും നിയമ നിര്‍വഹണ ഏജന്‍സികളും സ്ത്രീസംഘടനകളും പൌരസംഘടനകളും തമ്മിലുള്ള ക്രിയാത്മകവും ശക്തവുമായ സഹകരണത്തിലൂടെ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാവൂ.

-   സുരക്ഷിതത്വത്തിനും അഭിമാനത്തിനും തുല്യഅവകാശങ്ങള്‍ക്കുമായുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള മനോഭാവം ഓരോ പൌരനിലും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

-   സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന തരത്തില്‍ കാര്യക്ഷമതയോടെ പോലീസ്‌  തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന തരത്തില്‍ പോലീസ്‌ സംവിധാനതിനാകെ സവിശേഷ പരിശീലനം നല്‍കണം.ഇത് ഡല്‍ഹി അടക്കമുള്ള മെട്രോ നഗരങ്ങളില്‍ നിന്നാരംഭിച്ച് രാജ്യമാകെ വ്യാപിപ്പിക്കണം.

-   ദേശീയ വനിതാകംമീഷനുകളുടെയും സംസ്ഥാന വനിതാ കംമീഷനുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.പ്രവര്‍ത്തിക്കാത്ത അംഗങ്ങളെ ഒഴിവാക്കി വനിതാ കമ്മീഷനുകളെ യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ പിന്തുണസംവിധാനങ്ങളാക്കി മാറ്റണം

-   വലിയൊരു വിഭാഗം പോലീസുകാരും വിഐപിമാരെയോ ഉന്നത ഉദ്യോഗസ്ഥരെയോ സേവിക്കാനായി നിയോഗിക്കപ്പെടുന്ന അവസ്ഥയാണുള്ളത്,ഇത് മാറണം.പോലീസ്‌ സേനയെ വിപുലപ്പെടുത്തുകയും കുറഞ്ഞത് പത്ത് ശതമാനമെന്കിലും വനിതാ പോലീസുകാരെ നിയമിക്കുകയും വേണം. നീതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാതിരിക്കുകയും ചെയ്യുന്ന പോലീസുകാര്ക്കെതിരെ നടപടിയെടുക്കണം.

-   സ്ത്രീകളെ സാമൂഹ്യമായും സാമ്പത്തികമായും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് ഇരകളാക്കുന്ന ജാതി-ജന്മി-പുരുഷാധിപത്യ മൂല്യ ബോധവും  അധികാര ബന്ധവും ഇല്ലാതാക്കണം .

-   ബലാത്സംഗക്കുറ്റങ്ങളുള്‍പ്പടെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഫാസ്റ്റ്‌ ട്രാക്ക്‌ കോടതികള്‍ സ്ഥാപിക്കുക.

 ബലാത്സംഗത്തി ന്‍റെ ഇരകളായിട്ടുള്ളവരുടെ ചികിത്സയ്ക്കും നിയമ സഹായത്തിനും ദീര്‍ഘകാല പുനരധിവാസത്തിനും സമയ ബന്ധിതമായ നടപടികള്‍ ഉറപ്പാക്കുക
 
-   ജ്യോതിയുടെയും ഒരുപാട് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയില്‍ പങ്കുചേര്‍ന്നു കൊണ്ട് ഈ വര്‍ഷത്തെ പുതുവത്സര ആഘോഷങ്ങള്‍ ഉപേക്ഷിക്കണമെന്ന് എല്ലാ സഹജീവികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

-   പുതുവത്സര നാളായ ജനുവരി ഒന്നിന് കറുത്ത വസ്ത്രങ്ങള്‍ ധരിച്ചും കറുത്ത ബാഡ്ജു ധരിച്ചും അതിക്രമങ്ങളോടുള്ള നമ്മുടെ എതിര്‍പ്പ് പ്രതീകാത്മകമായി പ്രകടിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്ത്രീ നീതി ഉറപ്പാക്കുന്ന തരത്തില്‍ സംസ്ഥാനങ്ങളില്‍ ആവശ്യമായ നിയമ നിര്‍മാണവും ഭരണ നടപടികളും ആവശ്യപ്പെട്ടു കൊണ്ട് രാജ്യവാപകമായി സ്ത്രീകള്‍ മുഖ്യമന്ത്രിമാര്‍,പോലീസ്‌ അധികാരികള്‍,ജില്ല കളക്ടര്‍മാര്‍,  തുടങ്ങിയവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പുതു വര്ഷം സ്ത്രീ സുരക്ഷാവര്‍ഷമായി ആചരിക്കണമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നടപടികള്‍ പ്രഖ്യാപിക്കണമെന്നും  രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് ശക്തമായി ആവശ്യപ്പെടുന്നു.

-   പാര്‍ലമെന്റില്‍ ദീര്‍ഘകാലമായി കാത്തു കിടക്കുന്ന വനിതാസംവരണ ബില്‍,ക്രിമിനല്‍ നിയമ ഭേദഗതി ബില്‍,തോഴിലിടങ്ങളില്‍ ലൈംഗിക ചൂഷണം തടയുന്ന ബില്‍ തുടങ്ങിയവ മൂന്നു മാസത്തിനുള്ളില്‍ പാസ്സാക്കണമെന്നു ആവശ്യപ്പ്ടുന്നു.


അതിക്രൂരമായി കൊല ചെയ്യപ്പെട്ട നമ്മുടെ സഹോദരിമാരുടെ ജീവിതങ്ങളെ മാനിക്കാന്‍,ഇനിയും ഈ കൂട്ടത്തിലേക്ക് ആയിരങ്ങള്‍ വലിച്ചെറിയപ്പെടില്ലെന്നു ഉറപ്പാക്കാനുള്ള ആദ്യ പടി മാത്രമാണിത്.



Sunday, November 28, 2010

അമ്മയാവുക എന്നാൽ …

മാതൃത്വത്തിന്റെ മഹത്വം ഘോഷിക്കാൻ  നാവുകളേറെയാണ്. എന്നാൽ അമ്മയാവുക എന്നാൽ അത്യധികം അപകടകരവും സാഹസികവുമായ ഒന്നാണ് ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും. 

mother-care

കഴിഞ്ഞ വ൪ഷ൦ ലോകത്ത് സംഭവിച്ച മാതൃമരണങ്ങളിൽ (പ്രസവത്തോടനുബന്ധിച്ച അമ്മയുടെ മരണം) പകുതിയിലധികവും ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇന്ത്യയിൽ ഓരോ വർഷവും 78000 സ്ത്രീകൾ ഗർഭിണികളായിരിക്കുമ്പോഴോ, പ്രസവസമയത്തോ, പ്രസവത്തിനുശേഷം 42 ദിവസങ്ങൾക്കുള്ളിലോ മരണമടയുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 75 ശതമാനവും ഒഴിവാക്കാനാവുന്ന മരണങ്ങളാണെന്നത് ചേർത്തുവായിക്കുമ്പോൾ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് നമ്മൾ നടത്തുന്ന ഉദ്ഘോഷണങ്ങൾ എത്ര പൊള്ളയാണെന്ന് ബോധ്യമാവും. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവങ്ങൾക്ക് 254 മരണം എന്നതാണ് ഒടുവിലത്തെ ഔദ്യോഗികകണക്ക്. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്ന മരണങ്ങൾ ഇതിലെത്രയോ അധികമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ മരണങ്ങളെ സംബന്ധിച്ച് ഒരു mother-care3തരത്തിലുള്ള അന്വേഷണവും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്ന് മിക്കസംസ്ഥാനങ്ങളിലും ഉണ്ടാകുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാതൃമരണങ്ങൾ ഒരു സ്വാഭാവിക ദുരന്തമായോ വിധിയായോ ഒക്കെ ഏറ്റെടുക്കുന്ന പാവപ്പെട്ട നാട്ടിൻ പുറത്തുകാർ സ്വയംപഴിക്കുകയല്ലാതെ തങ്ങൾക്കു നേരെ വിരൽ ചൂണ്ടില്ലെന്ന ധൈര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണന തുടരുകയാണ്.

ആരോഗ്യകരവും ശുചിത്വപൂര്‍ണവുമായ അന്തരീക്ഷത്തിൽ പ്രസവം നടക്കുന്നതിനുള്ള സൌകര്യമില്ല എന്നതാണ് ഭൂരിപക്ഷം മരണങ്ങൾക്കും കാരണം. ഏതാണ്ട് 100 ശതമാനം പ്രസവങ്ങളും ആശുപത്രികളിൽ നടക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിനാൽ കേരളത്തിലെ മാതൃമരണനിരക്കാണ് ഇന്ത്യയിൽ ഏറ്റവും കുറവായിരിക്കുന്നത് (1 ലക്ഷം പ്രസവത്തിന് 95 മരണം). എന്നാൽ ഇതുപോലും സംഭവിക്കാൻ പാടില്ല എന്നതിനാൽ പ്രതിരോധ നടപടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് കേരളത്തിൽ ആരോഗ്യവകുപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. 

ഉത്തർപ്രദേശ് (440 മരണം), ബീഹാർ (312 മരണം), ഒറീസ (303 മരണം), ഗുജറാത്ത് (160 മരണം) രാജസ്ഥാൻ (388 മരണം), ഹരിയാന (186 മരണം) എന്നീ സംസ്ഥാനങ്ങളിലെ മാതൃമരണനിരക്ക് കടുത്ത ആശങ്കയുണർത്തുന്നതാണ്. വൃത്തിയുള്ള ഭൌതികസാഹചര്യങ്ങൾ ആശുപത്രിയിൽ നൽകാനോ പ്രസവത്തിനായി സ്ത്രീകളെ ആശുപത്രികളിലെത്തിക്കാനോ ഉള്ള പിന്തുണാസംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള NRHM (ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി), JSY (ജനനിസുരക്ഷ യോജന) പോലുള്ള പദ്ധതികൾ പോലും കാര്യക്ഷമമാകുന്നില്ല എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയുമായി ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് ഒരു ബന്ധവുമില്ല എന്നത് കേരളത്തിന്റെയും ഗുജറാത്ത്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളുടെയും താരതമ്യത്തിൽ നിന്നു മനസിലാകും. സാമ്പത്തിക സ്ഥിതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഗുജറാത്തും ഹരിയാനയുമൊക്കെ മാതൃമരണനിരക്ക് കുറയ്ക്കാൻ പരാജയപ്പെടുന്ന സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളം അഭിമാനകരമായ നേട്ടമാണ് ഈ കാര്യത്തിൽ നേടിയത് എന്നത് സാമ്പത്തിക നിലയേക്കാൾ പ്രധാനം സർക്കാരുകളുടെ രാഷ്ട്രീയ ഇഛാശക്തിയും പ്രതിജ്ഞാബദ്ധതയുമാണെന്ന് അടിവരയിടുന്നുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് ഈയിടെ നടത്തിയ സർവെ കാണിക്കുന്നത് രാജ്യത്ത് ഒന്നരലക്ഷത്തോളം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഒരു ഡോക്ടർ പോലും ഇല്ലെന്നാണ്. 74000 ആശപ്രവർത്തകരുടെയും 21066 ആരോഗ്യപ്രവർത്തകരുടെയും കുറവ് രാജ്യത്ത് നിലനിൽക്കുന്നു എന്ന് യുനിസെഫിന്റെ പഠനം ആശങ്ക രേഖപ്പെടുത്തുന്നു. ആകെ പ്രസവങ്ങളിൽ 30 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിൽ ആശുപത്രികളിൽ നടക്കുന്നുള്ളൂ.

raja_ravivarma_painting_17_mother_and_child

ലോക ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടു പ്രകാരം പൊതുജന ആരോഗ്യമേഖലയിലെ സർക്കാർ വിഹിതത്തിൽ ഇന്ത്യ 175 രാജ്യങ്ങളിൽ 71-ാ൦ സ്ഥാനത്താണ്. ഇന്ത്യയുടെ ജിഡിപിയുടെ 0.9 ശതമാനം മാത്രമാണ് ആരോഗ്യത്തിനു കേന്ദ്രസർക്കാർ മാറ്റിവെച്ചിട്ടുള്ളത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ശൈശവവിവാഹം, പെൺഭ്രൂണഹത്യ, മറ്റ് അനാചാരങ്ങൾ തുടങ്ങിയ നിരവധി സാമൂഹ്യ പ്രശ്നങ്ങളും അമ്മയാവുക എന്ന പ്രക്രിയയെ അപകടകരമാക്കിയിട്ടുണ്ട്. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഗീർവാണ പ്രസംഗങ്ങളല്ല, ആരോഗ്യകരവും ശുചിത്വമുള്ളതുമായ ആശുപത്രികളും മെച്ചപ്പെട്ട പിന്തുണസംവിധാനങ്ങളും ആണ് ഇന്ത്യയിലെ സ്ത്രീകൾ ആവശ്യപ്പെടുന്നത്.

Sunday, March 7, 2010

മാര്‍ച്ച് 8 - ഓര്‍മ്മയല്ല - പ്രക്രിയയാണ്

സ്ത്രീകളുടെ അവകാശ സമരങ്ങളുടെ ഓര്‍മ്മ ദിനം നമുക്കെങ്ങനെയാണ് ആഘോഷിക്കേണ്ടത് ..? വെളുക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്ന ക്രീം കമ്പനിക്കാരും സ്വണ്ണക്കച്ചവടക്കാരുംഫാഷന്‍ ബ്രാന്‍ഡുകളും ലോക വനിതാ ദിനം 'പതിവു പോലെ പൂര്‍ വ്വാധികം ഭംഗിയായി ' (ഈ പ്രയോഗത്തിന് തിരുവനന്തപുരത്തെ ചില അമ്പലങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് പൊട്ടിമുളക്കുന്ന ആട്സ് ക്ലബ്ബുകാരുടെ ദിപാലങ്കാര നോട്ടീസിനോട് കടപ്പാട് ) ആഘോഷിക്കുന്നുണ്ടാത്രേ ! ലോകത്ത് ആദ്യമായി , കുടുംബത്തിനകത്തെ അധ്വാന വിഭജനത്തെയും ലിംഗനീതി യേയും കൈകാര്യം ചെയ്ത കുടുംബ നിയമം കൊണ്ടുവന്ന സോവിയറ്റു യൂണിയനെന്ന നാട്ടി മാർച്ച് 8 , ഇപ്പോ അമ്മയെയും ഭാര്യയേയും സഹപ്രവർത്തകരേയും സമ്മാനങ്ങകൊണ്ട് സന്തോഷിപ്പിക്കുന്ന ദിനമാനത്രേ !

മൂന്നു സ്ത്രീകളെ ഞാനോർക്കുന്നു .
ഒന്ന് : മുന്നൂ വഷം മുൻപ് ഇംഗ്ലണ്ടിലെ ഒക്സ്ഫോഡിലെ ഗ്രാമീണ ഭവനത്തിലിരുന്ന്‍ സ്വന്തം ജീവിതത്തെ ചരിത്രത്തി ഏഴുതി ചേത്ത മാർത്തോ മോർസ് വർത്ത് . 'My name was Martha' എന്ന ആത്മ കനത്തിലൂടെ സ്ത്രീകളെ സമൂഹം പരുവപ്പെടുത്തുന്ന സാർവ്വജനീയമായ പ്രക്രിയയെ സൈദ്ധാന്തിക നാട്യങ്ങ ളൊന്നും കൂടാതെ മാർത്ത കാണിച്ചു തരുന്നു . ആത്മപ്രകാശനം ഒരു സ്ത്രീക്ക് ഇന്നും എത്രയോ വേദനാജനകമാണ് !

രണ്ടാമത്തെ സ്ത്രീ, നെരൂദയുടെ " രാത്രിയി ജോലി ചെയ്യുന്ന അലക്കുകാരിയാണ് . എല്ലാവരും ഉറങ്ങുമ്പോ രാത്രിയുടെ നിശബ്ദസാന്ദ്രതയി ഒരു നിഴച്ചിത്രം പോലെ അലക്കി ക്കൊണ്ടേയിരിക്കുന്ന ' വേദനിക്കുന്ന വാസ്തവമായ' അലക്കുകാരി. ക്ലേശഭരിതമായ സ്ത്രീജീവിതം അതിജീവനപ്പോരാട്ടത്തി പ്പെട്ടിരിക്കുകയാണ് .
മൂന്നാമത്തെ സ്ത്രീ, ഇടശ്ശേരി യുടെ ' നെല്ലുകുത്തുകാരി പാറുവാണ് ' . കോവിലകത്തെ വീട്ടുവേലക്കാരിയുടെ സ്വപ്നങ്ങളിലെ ആദശവാനായ കാമുകനും സ്വന്തം ജീവിതോപാധി തന്നെനശിപ്പിക്കുന്ന മുതലാളിയും മനുഷ്യനെ പുറം തള്ളുന്ന യന്ത്രവും ഒന്നു തന്നെയാനെന്നറിഞ്ഞു തകരുന്നപാറുവെന്ന കാമുകി. ......


നെരൂദ മ്മിപ്പിച്ചു ; " നാവികനു കടലിനെ അറിയുന്നതുപോലെ , സ്ത്രീ അന്യ അവളോടു കാട്ടുന്ന നന്ദികേട്‌ തിരിച്ചറിയുന്നു . എത്ര മു കൂട്ടി കണക്കു കൂട്ടിയാലും കടലിനെയും കരയേയും കൊടുംകാറ്റും ഭൂകമ്പവും ഇക്കി മറിക്കുന്നു. " നമുക്കു കൊടും കാറ്റിനേയുംഭൂ കമ്പ ത്തേയും പേ മാ രിയേയും സൃഷ്ടിക്കാം..


ഇന്നത്തെ ചര്‍ച്ചാ വിഷയം വനിതാ സംവരണ ബില്ലാണ് . ഒരു സംവരണവും ചൂഷണങ്ങക്കുള്ള ഒറ്റമൂലിയല്ല .
എങ്കിലും കോയ്മയുടെ ലോകത്ത് സ്ത്രീകക്കായി ഒരിടം അതു സൃഷ്ടിക്കുന്നുണ്ട്.

വനിതാ സംവരണം നീണാൾവാഴട്ടേ...

ദാരിദ്രം ...
തൊഴിലില്ലായ്മ....
ലിംഗ വിവേചനം ....
തിക്രമം ....
ചൂഷണം...
മതമൌലികവാദം ....
വർഗ്ഗീയത ....
യുദ്ധം ...
വേറെയുമുണ്ട് കുന്തമുന തിരിക്കേണ്ട ലക്ഷ്യങ്ങൾ....

നമുക്ക് ക്ഷീണിക്കാതിരിക്കാം
പരസ് പ്പരം ആശ്വസിപ്പിക്കാം..
കൈ കോത്തു പിടിക്കാം
മാറ്റങ്ങ എളുപ്പമല്ല ..
പക്ഷേ മാറ്റം അനിവാര്യമാണ്....

ലെനി പറഞ്ഞു ..
പഴകിയ സദാചാര സാങ്കേങ്ങ തകക്കുക വേദനാജനകമായിരിക്കാം...എന്നാ അവ തകക്കുക തന്നെ വേണം ..ശക്തിയിലേയ്ക്ക്....





Wednesday, February 17, 2010

ഏറ്റവും പ്രിയപ്പെട്ട രമ്യയ്ക്ക് ...


നി
ത്യം കടലെടുത്തിടും
ജന്മത്തിന്റെ തുരുത്തിൽ
വളഞ്ഞിരുന്നു നൂലിട്ടേ-
നതിൻ നീലക്കയങ്ങളിൽ..( അവൻ ഞാനല്ലേ )









റ്റൂർ
, ജീവിതത്തിന്റെ അർഥങ്ങൾ തേടുന്നതിങ്ങനെയാണ്....
കടലു കവർന്നു കൊണ്ടേയിരിയ്ക്കുന്ന ജന്മത്തിലും നാലു ചുവരുകൾക്കുള്ളിലും രമ്യയുടെ നോട്ടം ആകാശത്തിലേയ്ക്കും നക്ഷത്രങ്ങളിലേയ്ക്കും കടലിലേയ്ക്കും ആത്മാവിലേയ്ക്കുമാണ്. ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള സഞ്ചാരത്തിൽ അമ്പരപ്പുണ്ടാക്കുന്ന ആഴമുള്ള സൌഹൃദങ്ങളും പ്രണയത്തിന്റെ നീലശലഭങ്ങളും ഒരു കടൽ സ്വപ്നം പേറുന്ന ചുവന്ന പൂക്കളെപ്പോലുള്ള അക്ഷരങ്ങളും രമ്യയ്ക്കൊപ്പമുണ്ട്. ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ ജീവിതം ഒരുപാടു പഠിപ്പിച്ചിരിയ്ക്കുന്നു. ചെറുപ്രായത്തിൽ പോളിയോ കാലുകളെ തടവിലാക്കി .ബാല്യം കുസൃതി കാട്ടി കരയിച്ചു . കൌമാരത്തിന്റെ പ്രണയശലഭങ്ങളുടെ യൌവ്വനക്കാലത്താണ് അവളിപ്പോൾ. ജീവിതത്തിന്റെ ഏകാന്ത തുരുത്തിൽ കണ്ണുനീർ മാത്രം കൂട്ടാകുന്ന അവസ്ഥ ഒത്തിരിപ്പേർക്കുണ്ടാകും.പക്ഷേ, വേദനയെ സ്വപ്നങ്ങളിലേയ്ക്കും അക്ഷരങ്ങളിലേയ്ക്കും അതിമനോഹരങ്ങളായ ബിംബങ്ങളിലേയ്ക്കും പരിവർത്തിപ്പിയ്ക്കുന്നത് കീഴടങ്ങലല്ല, പോരാട്ടമാണ്.


രമ്യയ്ക്ക് നോവുകൾ നല്കിയത് രോഗങ്ങൾ മാത്രമല്ല, സ്നേഹനിഷേധത്തിന്റെ ബാല്യാനുഭാവങ്ങൾ കൂടിയാണ് . മദ്യമുടച്ച പാത്രങ്ങൾക്കിടയിൽ , ചിതറിത്തെറിച്ച വറ്റുകൾക്കിടയിൽ വിറയ്ക്കുന്ന മെഴുകുപ്രതിമകളും അരക്ഷിത ജന്മങ്ങളും ബാല്യത്തെത്തന്നെ നഷ്ട്ടപ്പെടുത്തുന്ന അസുഖകരമായ എന്നാൽ നീറിപ്പിടിയ്ക്കുന്ന നോവുകളെ രമ്യ നേരിടുന്നത് തന്റെ ബദലുകൾ കൊണ്ടാണ്. മദ്യമുടച്ച പാത്രങ്ങൾക്കിടയിൽ , ചിതറിത്തെറിച്ച വറ്റുകൾക്കിടയിൽവിറയ്ക്കുന്ന മെഴുകു പ്രതിമകളും അരക്ഷിത ജന്മങ്ങളും ബാല്യത്തെത്തന്നെ നഷ്ട്ടപ്പെടുത്തുന്ന അസുഖകരമായ അനുഭവമാണ്. എന്നാല്‍ നീറിപ്പിടിയ്ക്കുന്ന നോവുകളെ രമ്യ നേരിടുന്നത് തന്റെ ബദലുകൾകൊണ്ടാണ് . കീറിത്തുന്നിയ യൂ ണിഫോമും ഒളിപ്പിച്ചു വെച്ച പുസ്തകങ്ങളും വെളിച്ചമായ അക്ഷരങ്ങളും മാത്രമാണ് ജീവിത ദുരിതങ്ങളോട് ഏറ്റു മുട്ടാനുള്ള ആയുധങ്ങളെന്ന്‍ ഒത്തിരി കുഞ്ഞനുജത്തിമാരോടും കുഞ്ഞനുജന്മാരോടും പറഞ്ഞു കൊടുക്കുന്ന രമ്യയ്ക്കിത് വടിവൊത്ത സാരോപദേശമല്ല, സ്വയം കരുപ്പിടിപ്പിച്ച ജീവിതം തന്നെയാണ്


സ്വപ്നങൾക്കും മോഹങ്ങൾക്കും അവധി നല്കിയിട്ടുള്ള നിത്യവൃത്തിയുടെ ഓട്ടപ്പാച്ചിലിനിടയിലെ സ്വകാര്യ നിശ്വാസങ്ങളാണ് രമ്യയുടെ കവിത. മറ്റുള്ളവരോട് എന്നതിനേക്കാൾ ആത്മഭാഷണങ്ങളാണിവ . തനിയ്ക്കു നിഷേധിക്കപ്പെട്ട സഞ്ചാരങ്ങളെക്കുറിച്ചുള്ള ഘനീഭവിച്ച വിങ്ങലായി 'ചാരനിറമുള്ള മുറിയുടെ' ഏകാന്തത നമ്മളറിയുന്നു .

ചാര നിറമുള്ള ഒറ്റയ്ക്കായ ചെറിയ മുറികൾ നമ്മുടെ ചുറ്റുമൊരുപാടുണ്ടെന്ന് ഈ കവിതകൾ പറഞ്ഞു തരുന്നു. 'ഒറ്റയാൾ' എന്ന കവിതയ്ക്ക് വല്ലാത്ത തീകഷ്ണതയുണ്ട് . ഈ കവിത നമ്മളെ കുറ്റപ്പെടുത്തുന്നില്ല, പക്ഷെ ചിലത് സൌമ്യമായി ഓർമ്മിപ്പിയ്ക്കുന്നു .

ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ ?
അവരുടെ കണ്ണുകൾക്ക്
ഇളം ചൂടിന്റെ നനവുണ്ടായിരിയ്ക്കും..


കവിതയുടെ പതിവു രീതികൾ തെറ്റിച്ച് ഓർക്കാപ്പുറത്ത് ചില പ്രയോഗങ്ങളിലൂടെ രമ്യ പലപ്പോഴും നമ്മെ അമ്പരപ്പിയ്ക്കുന്നുണ്ട്. അതിലൊന്നാണ് ഇളം ചൂടിന്റെ നനവ്‌ . നമ്മുടെ പരിചയം നനവിന്റെ (കണ്ണുനീരിന്റെ ) ചൂടാണ് . ഒറ്റയ്ക്കായവരുടെ ചെറുമുറിയിലെ ജനാലയിൽക്കൂടി അകത്തേയ്ക്കു വീഴുന്ന ഒരു പ്രകാശ രശ്മി മഴവില്ലുകളെ പ്രസവിയ്ക്കുന്നു . ഈ നിറ ങ്ങൾ സ്വപ്നങ്ങളാണ്, ആഴത്തിൽ ഉപ്പുരസം പുരണ്ടവ . ..

കണ്ണീരിന്റെ... ഏകാന്തതയുടെ... ജീവിതത്തിന്റെ.... എല്ലാ നഷ്ടങ്ങളുടേയും കൂട്ട് എന്നത്, ജീവിതത്തെ നിലർനിത്തുന്ന അനുഭവവും ആത്മാവുകളുടെ പങ്കിടലുമാണെന്ന് രമ്യ ബോധ്യപ്പെടുത്തുന്നു . എന്നാൽ ഒറ്റയ്ക്കായവർക്കൊപ്പം കൂട്ടിരിയ്ക്കാൻ പതഞ്ഞു പൊന്തുന്ന ആഘോഷങ്ങൾ വെടിഞ്ഞ് ആരൊക്കെ തയ്യാറാകും എന്ന ചോദ്യത്തിന് നമ്മൾ മറുപടി പറയണം....

നേരിട്ട് ബിംബങ്ങളെന്നതിനേക്കാൾ പറയാത്ത വാക്കുകളുടെ അസാന്നിധ്യം കൊണ്ടും വികാരങ്ങളും അർത്ഥങ്ങളും ധ്വനിപ്പിയ്ക്കുന്നതിന്‍ രമ്യയ്ക്കു കഴിയുന്നു .

വിരലറ്റം മുറിഞ്ഞിരുന്നെങ്കിൽ
കടലാസുകൾ നിറഞ്ഞേനെ ..(ചുവപ്പ്)


ഇവിടെ ചുവപ്പ് എന്ന ബിംബം ഉപയോഗിയ്ക്കുന്നതിനു മുൻപു തന്നെ എത്ര പെട്ടെന്നാണ് കടലാസിലും പ്രകൃതിയിലുമെല്ലാം ചുവപ്പു പടരുന്നത് ! ചുവപ്പ് സ്നേഹത്തിന്റെ ബിംബമാണ് . എന്നാൽ ഇരുട്ടും കറുപ്പും ഒരു യാഥാർഥ്യം തന്നെയാണെന്നു ബോധ്യപ്പെടുത്താനും രമ്യയ്ക്ക് ഒരു വരി മതി.

വാങ്ങാനുള്ളവയുടെ കുറിപ്പടിയിലെ അലമാരകളിൽ ജീവിതമോഹങ്ങളാണ് നിറയ്ക്കേണ്ടത് . പുസ്തകങ്ങളും കരിവളകളും പൊട്ടും ചാന്തും സ്വപ്നങ്ങളും സു ക്ഷിക്കാൻ ഒത്തിരിയിടവും ബാക്കിയുള്ള അലമാരകൾ ജീവിതത്തെ അതിന്റെ എല്ലാ ഭംഗിയോടെയും സ്നേഹിയ്ക്കുന്ന രമ്യയുടെ മനസ്സു തന്നെയാണ് .

രാത്രികളെ പ്രണയിക്കുമ്പോൾ എന്ന കവിതയിലും പുസ്തകങ്ങളുടെ അലമാരയുണ്ട്. ' ദൂത് ' എന്ന കവിത അസാമാന്യ ദ്രിശ്യബോധമാണ് പകരുന്നത്. ഇടയ്ക്കു പൊട്ടിത്തെറിച്ചും ഉയർന്നു കത്തിയും ചുവപ്പും മഞ്ഞയും തീനാളങ്ങളുമായി ആളിപ്പടരുന്ന കരിയിലക്കാടിന്റെ ദൂതുമായി ആകാശത്തേക്കുയരുന്ന പുകയും ഗന്ധവും പറയുന്നത് ഒരു ജന്മത്തെക്കുറിച്ചാണ് . ആകാശവും നക്ഷത്രങ്ങളും കടലും കാറ്റും മഴയുമൊന്നും പ്രകൃതിദ്രിശ്യങ്ങളല്ല, രമ്യയ്ക്ക് അനുഭവങ്ങൾ തന്നെയാണ് . ആത്മാവിൽ നിന്നും അക്ഷരങ്ങളി ലേയ്ക്കും അവിടെ നിന്ന്‍ ആകാശത്തേയ്ക്കും നക്ഷത്രങ്ങളിലേയ്ക്കും നിരന്തരം ചിറകടിയ്ക്കുന്ന ശലഭമായി രമ്യയുടെ കവിത സഞ്ചരിക്കുന്നു. പ്രണയം ഈ സഞ്ചാരങ്ങളിലെ അരൂപിയായ കാമുകനായും വെളിച്ചമായും നീലശലഭമായും പച്ചപ്പായും ഒന്നിനും വേണ്ടിയല്ലാത്ത കൂട്ടിരിപ്പായും കൂടെയുണ്ട് .

തന്റെ വേദനകളെ അംഗീകരിച്ചു കൊണ്ട് പ്രായത്തിനു ചേരാത്ത ഗാംഭീര്യത്തോടെയും ശാന്തതയോടെയും ആത്മാവിനെ നഗ്നവും സ്വതന്ത്രവുമാക്കാൻ രമ്യയ്ക്ക് കഴിയുന്നു. കവിത ജീവിതത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം തന്നെയാണ് . കവിതയിലും ജീവിതത്തിലും രമ്യയുടെ പോരാട്ടം പാഠമാകേണ്ടത് , ആവലാതികളും പരാതികളും കൊണ്ട് ജീവിതം നിറയ്ക്കുന്ന മാനസികാരോഗ്യം നഷ്ടപ്പെട്ട , നാമുൾപ്പെടുന്ന ദുർബരായ മനുഷ്യർക്കാണ്, അവശർക്കോ രോഗികൾ ക്കോ അല്ല. എല്ലാ വേദനകൾക്കിടയിലും ജീവിതം എത്ര മഹത്തരവും വിലപ്പെട്ടതുമാണെന്നും അക്ഷരം കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും സൗഹൃദത്തിന്റെ ആഘോഷം നിറയുന്ന ചെമുറിയിൽ ജീവിതത്തിന്റെ ഭംഗി നമുക്കും പങ്കിടാം .


രമ്യയെ ഞാൻ കണ്ടത് സൂരജിനോപ്പം അവളുടെ വാടക വീട്ടിൽ വെച്ചാണ് . തിളങ്ങുന്ന കണ്ണുകളോടെ , നിറഞ്ഞ ചിരിയോടെ അവൾ ബ്ലോഗിനെക്കുറിച്ചും സുഹൃത്തുക്കുറിച്ചും സംസാരിച്ചു . സൗഹൃദങ്ങളുടെ ഉഷ്മളതയാണ് അവളെ ജീവിതവും ലോകവുമായി ചേർത്തു നീർത്തുന്നത് . എന്തു പേരിട്ടു വിളിക്കണം എന്നറിയില്ല ഈ സ്നേഹവായ്പ്പുകളെ... വേദനയ്ക്കൊപ്പമിരിയ്ക്കാൻ ആർക്കും ഒഴിവില്ലാത്ത വർത്തമാനകാലത്ത് ആഘോഷങ്ങളിലും ആരവങ്ങളിലും ഒറ്റയ്ക്കായ രമ്യയുടെ ചെറിയ മുറിയിൽ ആഴമുള്ള സൗഹൃദങ്ങളുടെ വസന്തം വിടരുന്നതു ഞാൻ കണ്ടു . ...
അതിലൊരിടം ഞാനും സ്വന്തമാക്കി ....

ചാരനിറമുള്ള കൊച്ചു മുറികളിലെ തടവുകാരെ സ്നേഹത്തിന്റെ ആഘോഷങ്ങളിയ്ക്കു സ്വതന്ത്രരാക്കുന്ന സൗഹൃദത്തിന്റെ സാന്ത്വനം കമ്പോളത്തിന്റെ കള്ളികളിലൊതുങ്ങില്ല . രമ്യ തിരിച്ചറിയുന്നതു പോലെ വറ്റിയ പുഴകൾ സ്നേഹത്തിന്റെ ജലസമൃദ്ധിയാൽ കരകവിഞൊഴുകകയും ജീവിതം അതിന്റെ പച്ചപ്പ്‌ വീണ്ടെടുക്കുകയും ചെയ്യുന്ന ജൈവ പ്രക്രിയയാണത്. രമ്യയ്ക്കൊപ്പം ജീവിതം നമുക്കും വീണ്ടെടുക്കാം ..സ്നേഹത്തിന്റെ മിന്നാമിനുങ്ങുങ്ങളെ ഇരുട്ടിലേയ്ക്ക് പറത്തി വിടാം......